ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ നഴ്‌സിംഗ് കോളേജിന് സൗകര്യങ്ങളുമില്ല അംഗീകാരവുമില്ല,പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ഇതോ നമ്പർ വൺ

പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്ത്. കനത്ത മഴയെപ്പോലും അവഗണിച്ച്, മുദ്രാവാക്യങ്ങൾ വിളിച്ച് ഒന്നും രണ്ടും ബാച്ചിലെ വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പുതിയ ബാച്ചിന്റെ പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോളേജ് അധികൃതർക്കെതിരെയും സർക്കാരിനെതിരെയും വിദ്യാർത്ഥി രോഷം അണപൊട്ടിയത്.

ബുധനാഴ്ച രാവിലെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിലും നഴ്സിംഗ് കോളേജിന് മുന്നിലുമായി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അടിസ്ഥാന സൗകര്യങ്ങളോ പഠനത്തിനാവശ്യമായ അംഗീകാരങ്ങളോ ഇല്ലാതെയാണ് നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. 2023-ൽ ആദ്യ ബാച്ചും കഴിഞ്ഞ വർഷം രണ്ടാമത്തെ ബാച്ചും പ്രവേശനം നേടിയ ഈ സ്ഥാപനത്തിൽ ഇപ്പോഴും മതിയായ സൗകര്യങ്ങൾ ലഭ്യമല്ലെന്നാണ് ഇവരുടെ പ്രധാന പരാതി.



> ർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കെടുകാര്യസ്ഥത: വിദ്യാർത്ഥികളുടെ ഭാവിയുമായി കളിക്കുന്നു :

പത്തനംതിട്ട നഴ്സിംഗ് കോളേജിലെ ഈ അവസ്ഥ സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും കടുത്ത കെടുകാര്യസ്ഥതയുടെ നേർചിത്രമാണ്. മതിയായ തയ്യാറെടുപ്പുകളില്ലാതെയും ദീർഘവീക്ഷണമില്ലാതെയും ഇത്തരമൊരു സ്ഥാപനം ആരംഭിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലാക്കിയിരിക്കുകയാണ്. നഴ്സിംഗ് പോലുള്ള ഒരു സുപ്രധാന കോഴ്സിന് അടിസ്ഥാന സൗകര്യങ്ങളും അംഗീകാരവും ഇല്ലാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണ്.

സർക്കാർ പൊതുജനാരോഗ്യ മേഖലയിൽ വരുത്തുന്ന വികസനങ്ങളെക്കുറിച്ച് വാചാലരാകുമ്പോഴും, ഭാവിയിലെ ആരോഗ്യ പ്രവർത്തകരെ വാർത്തെടുക്കേണ്ട സ്ഥാപനങ്ങളോട് കാണിക്കുന്ന ഈ അവഗണന അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയെങ്കിലും എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം. ആവശ്യമായ ഫണ്ടുകൾ അനുവദിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും കോളേജിന് ആവശ്യമായ അംഗീകാരം നേടിയെടുത്തും വിദ്യാർത്ഥികളുടെ ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരും ആരോഗ്യവകുപ്പും തയ്യാറാകണം. അല്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഈ കോളേജ് സാക്ഷ്യം വഹിക്കും എന്നതിൽ സംശയമില്ല.


Previous Post Next Post